പേരാമ്പ്ര: പെരുവണ്ണാമൂഴി ജാനകിക്കാട് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ ഒരാള്‍ കൂടി അറസ്റ്റിലായി. പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശി അമല്‍ ബാബു ആണ് അറസ്റ്റിലായത്.
ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. നിലവില്‍ അഞ്ചു പേര്‍ റിമാന്‍ഡിലാണ്. രണ്ടുവര്‍ഷം മുന്‍പാണ് അമല്‍ ബാബുവും മറ്റൊരാളും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ബന്ധുവീടിന് സമീപം ഉത്സവത്തിന് പോയി വരുമ്പോള്‍ സമീപത്തെ വീട്ടില്‍ വെച്ച് ഇവർ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. ഇതോടെ ആകെ കേസുകളുടെ എണ്ണം മൂന്നായി. ഈ മാസം മൂന്നിനാണ് കുറ്റ്യാടി സ്വദേശിനിയായ പെണ്‍കുട്ടി ആദ്യതവണ കൂട്ടബലാത്സംഗത്തിനിരയായത്.
ഇതില്‍ നാല് പേര്‍ റിമാന്‍ഡിലാണ്. പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ വന പ്രദേശത്തുവച്ച് ഈ മാസം 16 ന് പെണ്‍കുട്ടി രണ്ടാമതും പീഡനത്തിനിരയായി. ഇതില്‍ ആദ്യ കേസിലെ പ്രതിയായ രാഹുല്‍ ഉള്‍പ്പെടെ രണ്ടു പേര്‍ റിമാന്‍ഡിലാണ്.
നിലവില്‍ പൊലീസും വനിതാ ശിശുക്ഷേമ വകുപ്പും പെണ്‍കുട്ടിക്ക് കൗണ്‍സലിംഗ് നല്‍കി വരികയാണ്. കുറ്റ്യാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പെരുവണ്ണാമൂഴി പൊലീസിന് കൈമാറുകയായിരുന്നു.
പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതു മുതലെടുത്താണ് നാല് പേര്‍ ചേര്‍ന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്. പോക്സോ, ദളിതര്‍ക്കെതിരായ അതിക്രമം തടയല്‍, പീഡനം എന്നീ വകുപ്പുകളാണ് മൂന്നാമത്തേ കേസിലും ചുമത്തിയിട്ടുള്ളത്.
കടുത്ത മാനസിക സമ്മര്‍ദത്തിലാണ് പെണ്‍കുട്ടിയെന്നും, കൂടുതല്‍ മൊഴി എടുക്കേണ്ടതുണ്ടെന്നും റൂറല്‍ ജില്ല പൊലീസ് മേധാവി അറിയിച്ചു.
Janakikkad torture: Relative youth arrested