പേരാമ്പ്ര: കോവിഡ് തീര്‍ത്ത പ്രതിസന്ധികളില്‍ ഒന്നരവര്‍ഷത്തിനു ശേഷം കൂട്ടുകാര്‍ക്കൊപ്പം വിദ്യാലയത്തിലെ സൗഹൃദ ലോകത്തേക്ക് കാലെടുത്തുവയ്ക്കാന്‍ കൊതിയോടെ കാത്തിരുന്ന അഹല്യയെ തേടിയെത്തിയത് വാഹനാപകട ദുരന്തം.
കൂട്ടുകൂടാന്‍ തങ്ങളുടെ പ്രിയ കൂട്ടുകാരി ഇനി സ്‌കൂളിലേക്ക് വരില്ല എന്ന് കൂട്ടുകാര്‍ക്കും സഹപാഠികള്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല. എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം സൂഷിക്കുന്ന അവളെ പറ്റി പറയാന്‍ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും നൂറുനാവാണ്.
ഇനി അവള്‍ വരില്ല എന്നത് വിശ്വസിക്കാനാവുന്നില്ല അവര്‍ക്കും. കൂത്താളി രണ്ടേ ആര്‍ കള്ള് ഷാപ്പിന് സമീപം ഇന്ന് കാലത്ത് 11.30 ഓടെ നടന്ന അപകടത്തിലാണ് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ വിദ്യാര്‍ഥിനി കടിയങ്ങാട് ആര്‍പ്പാം കുന്നത്ത് എസ്.ജെ.അഹല്യ കൃഷ്ണ മരണമടഞ്ഞത്.
ഗിറ്റാര്‍ ക്ലാസില്‍ പേകാന്‍ അഹല്യയും മേപ്പയൂർ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന ഇന്ദിരാ ജ്യോതിപ്രയാണത്തില്‍ മുഖ്യ പ്രഭാഷണം നടത്താന്‍ അച്ഛന്‍ കെപിസിസി മുന്‍ സെക്രട്ടറിയും മുൻപേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റുമായ സത്യന്‍ കടിയങ്ങാടും ഒരുമിച്ചായിരുന്നു വീട്ടില്‍ നിന്നും ഇറങ്ങിയത്.
ഗിറ്റാര്‍ ക്ലാസില്‍ പോയി തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴാണ് വാഹനാപകട രൂപത്തില്‍ ദുരന്തം അഹല്യ തേടിയെത്തിയത്. ഇലക്ട്രിക് സ്‌കൂട്ടിയില്‍ വീട്ടിലേക്ക് വരുന്ന വഴി അഹല്യ സഞ്ചരിച്ച വാഹനത്തെ പിന്നില്‍ നിന്ന് വന്ന ലോറി മറികടക്കുന്നതിനിടെ തട്ടി വീഴ്ത്തുകയായിരുന്നു.
പിന്നീട് റോഡില്‍ വീണ് ലോറിയുടെ ടയര്‍ ദേഹത്ത് കൂടെ കയറിയതാണെന്ന് കരുതുന്നു. വീട്ടില്‍ എത്താന്‍ 500 മീറ്റര്‍ ദൂരം മാത്രം ബാക്കി നില്‍ക്കേയാണാണ് അപകടം നടന്നത്. അപകടവിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ അച്ഛന് മകളുടെ ചേതനയറ്റ ശരീരമാണ് കാണാന്‍ കഴിഞ്ഞത്.
നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയാണ് അഹല്യ വിടപറഞ്ഞത്. ഇത് ഒരു അപകടമേഖലാണ്. നിരവധി വാഹനങ്ങള്‍ ഇതിന് മുന്‍പും ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്. മാതാവ് ജയ ലക്ഷ്മി. സഹോദരന്‍ ആദിത്യന്‍ (കോയമ്പത്തൂർ സദ്ഗുരു കോളെജ് വിദ്യാര്‍ത്ഥി).
അഹല്യ കൃഷ്ണയുടെ അകാല വിയോഗത്തില്‍ പരേതയോടുള്ള ആദര സൂചകമായി നാളെ സ്‌ക്കൂളിന് അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജിലേ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളില്‍ 11 മണിക്ക് പൊതുദര്‍ശനത്തിന് വെക്കും.
Ahilya Krishna no longer in the world of letters: Friends and locals unable to suppress rye