പേരാമ്പ്ര : കണ്ണൂരിലെ തോട്ടട ഗവ: പോളിടെക്‌നിക്കിലെ ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നരയംകുളം തച്ചറോത്ത് അശ്വന്തിന്റെ വീട് മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു.
അശ്വന്തിന്റെ മാതാപിതാക്കളായ സീമ, ശശി, സഹോദരി അശ്വതി എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഉന്നത തല അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു.
മരണം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അശ്വന്തിന്റെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
മൂന്നാം വര്‍ഷ വിദ്വാര്‍ത്ഥിയായിരുന്ന അശ്വന്തിന്റെ മൃതദ്ദേഹം കോളജ് ഹോസ്റ്റലില്‍ 2021 ഡിസംബര്‍ 1 ന് രാവിലെ കെട്ടി തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു. വയനാട് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തോട് ഇതിനും സാമ്യമുണ്ടെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
അശ്വന്ത് സ്ഥിരമായി താമസിക്കുന്ന മുറിയിലായിരുന്നില്ല മൃതദ്ദേഹം കാണപ്പെട്ടതെന്നും മാത്രവുമല്ല വീട്ടിലോ നാട്ടിലോ യാതൊരു പ്രശ്‌നവും അവനുണ്ടായിരുന്നില്ല എന്നും മരണ വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും കോളജ് ഹോസ്റ്റലില്‍ എത്തുമ്പോഴേക്കും മൃതദ്ദേഹം അഴിച്ചുകിടത്തിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കിയ മുറിയിലെ ഫാനിലാണ് അശ്വന്ത് കെട്ടി തുങ്ങിയതായി പറയുന്നത്. ഫാനിന്റെ ലീഫില്‍ കെട്ടാന്‍ കയറി നിന്നു എന്ന് പറയുന്ന കസേരയുടെ അടിഭാഗം തകര്‍ന്നതാണ്. ഇതിനു മുകളില്‍ കയറി നില്‍ക്കാന്‍ കഴിയില്ല. അവനെ അഴിച്ചുകിടത്തിയവര്‍ ആശുപ്രതിയിലെത്തിക്കാന്‍ ശ്രമിക്കാതിരുന്നതും ദുരൂഹ ഉയര്‍ത്തുന്നതാണെന്നും അവര്‍ പറഞ്ഞു.
മരിക്കുന്ന ദിവസം പുലര്‍ച്ചെ 1.56 വരെ അശ്വന്ത് വാട്‌സാപ്പില്‍ ഉണ്ടായിരുന്നതായി അറിയാന്‍ കഴിഞ്ഞു. അശ്വന്തിന്റെ ഫോണ്‍ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഫോണ്‍ കോടതിയില്‍ ആണെന്നാണ് പൊലീസ് പറയുന്നത്. രണ്ട് വര്‍ഷം ഉപയോഗിക്കാതിരുന്നതുകൊണ്ട് ഫോണില്‍ നിന്ന് വിവരങ്ങള്‍ നശിച്ചു പോകാന്‍ സാധ്യതയുണ്ടെന്ന് രക്ഷിതാക്കള്‍ ഭയക്കുന്നു.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 30 ന് രാത്രി ഹോസ്റ്റലിലും കോളജിലും അലങ്കരിച്ചിരുന്നു. ഹോസ്റ്റലിലെ ഒരു വിദ്യാര്‍ത്ഥിക്ക് അന്നേദിവസം രാത്രി തലക്ക് മുറിവേറ്റതായി പ്രിന്‍സിപ്പല്‍ പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ബന്ധുക്കള്‍ വരുന്നതിന് മുമ്പ് തന്നെ തിരക്ക് പിടിച്ച് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി എന്നും ബന്ധുക്കള്‍ പറയുന്നു.
കോളജിലെ കുട്ടികളുമായി ബന്ധുക്കള്‍ കാര്യം അന്വേഷിച്ചപ്പോള്‍ അവര്‍ പരസ്പര വിരുദ്ധമായിട്ടാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഹോസ്റ്റലില്‍ ചാര്‍ജുള്ള അധ്യാപകന്‍ രക്ഷിതാക്കളെ ബന്ധപ്പെട്ടിരുന്നില്ല. അസ്വാഭാവിക മരണത്തിന് എടക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും അതീവ ഗുരുതരമായ അനാസ്ഥയും അലംഭാവവുമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
മരണം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അശ്വന്ത് ഉപയോഗിച്ച ഫോണ്‍ പരിശോധിച്ച് വീട്ടുകാരെ തിരിച്ചേല്‍പ്പിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. അവന്റെ വാട്‌സ് ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാല്‍ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരാന്‍ കഴിയുമെന്നറിഞ്ഞിട്ടും പൊലീസ് ഇതിനു വേണ്ട യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് അശ്വന്തിന്റേത്. വീട് പ്രവൃത്തി പോലും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. അച്ഛനും അമ്മയും സഹോദരിയും അച്ഛമ്മയും അടങ്ങുന്ന കുടുംബം അശ്വന്തിലായിരുന്നു പ്രതീക്ഷയര്‍പ്പിച്ചത്. അപ്രതീക്ഷിതമായുണ്ടായ അശ്വന്തിന്റെ വിയോഗം ഇവരെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. കാര്യക്ഷമമായ അന്വേഷണം നടത്തിയാല്‍ അശ്വന്തിന്റെ മരണകാരണം കണ്ടെത്താന്‍ കഴിയുമെന്നാണ് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുന്നത്.
എല്ലാ സഹായവും കുടുംബത്തിന് വാഗ്ദാനം ചെയ്താണ് കുമ്മനം മടങ്ങിയത്. ബി.ജെ.പി ജില്ല പ്രസിഡണ്ട് അഡ്വ. വി.കെ. സജീവന്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡണ്ട് പി. ഗോപാലന്‍കുട്ടി, മേഖല സെക്രട്ടറി എന്‍.പി. രാമദാസ്, മണ്ഡലം പ്രസിഡണ്ടുമാരായ ബബീഷ് ഉണ്ണികുളം, കെ. ഭാസ്‌കരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി.എ. നാരായണന്‍, ഷാന്‍ കട്ടിപ്പാറ, ജില്ല കമ്മിറ്റി അംഗങ്ങളായ ജയപ്രകാശ് കായണ്ണ, ടി.കെ. ചന്ദ്രന്‍, എന്‍.കെ. കുഞ്ഞിച്ചെക്കിണി, എ.സി. സോമന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Ashwanth's house visited Kummanam