തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം മറ്റന്നാള്‍.
വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1923 ഒക്ടോബര്‍ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി വി.എസ് അച്യുതാനന്ദന്‍ ജനിച്ചത്. നാലാം വയസില്‍ അമ്മയും 11 വയസായപ്പോള്‍ അച്ഛനും മരിച്ചു.

2006 മുതല്‍ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016ല്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി. 1940 മുതല്‍ ഇടതുപ്രസ്ഥാനത്തിന്റെ സഹയാത്രികനാണ്. ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1964 ല്‍ പാര്‍ട്ടി പിളര്‍ന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1985 മുതല്‍ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്നു തവണ സംസ്ഥാന സെക്രട്ടറിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായി. 1965-ല്‍ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ.എസ്. കൃഷ്ണക്കുറിപ്പിനോട് 2327 വോട്ടിനു തോറ്റ വിഎസ് 1967-ല്‍ ഇവിടെ കോണ്‍ഗ്രസിലെ എം. അച്യുതനെ 9515 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1970-ലും വിഎസ് വിജയം ആവര്‍ത്തിച്ചു. ആര്‍എസ്പിയിലെ കെ.കെ. കുമാരപിള്ളയെ 2768 വോട്ടിനായിരുന്നു തോല്‍പിച്ചത്.
എന്നാല്‍, 1977-ല്‍ കെ.കെ. കുമാരപിള്ളയോട് 5585 വോട്ടിന് വിഎസ് അടിയറവു പറഞ്ഞു. പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 1991-ല്‍ മാരാരിക്കുളത്ത് മത്സരിച്ചു ജയിച്ച വിഎസ് 1996-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.ജെ. ഫ്രാന്‍സിസിനോടു തോറ്റു. വിഎസിന്റെ ഈ പരാജയം സിപിഎമ്മില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. ജില്ലയില്‍ ജനിച്ചുവളര്‍ന്ന നേതാവ് മാരാരിക്കുളത്തു തോറ്റപ്പോള്‍ ഞെട്ടിയത് ആലപ്പുഴ കുടിയായിരുന്നു. അങ്ങനെ 2001 മുതല്‍ വിഎസ് മലമ്പുഴയുടെ സ്വന്തം എംഎൽഎയായി.
ഭാര്യ: വസുമതി (ആലപ്പുഴ മെഡിക്കൽ കോളജിലെ റിട്ടയേഡ് ഹെഡ് നഴ്‌സ്), മക്കൾ: ഡോ. വി.വി. ആശ, ഡോ. വി.എ. അരുൺകുമാര്‍.
Former Chief Minister V.S. Achuthanandan has passed away