---
title: "പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും ഭരണസ്തംഭനവും തുടരുന്നു; യുഡിഎഫ് "
english_title: "Corruption, mismanagement and deadlock continue in Perambra Gram Panchayath; UDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207127/corruption-mismanagement-and-deadlock-continue-in-perambra-gram-panchayath-udf"
published_at: "2024-05-23T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f4f68b4fcd_1_udf.jpg"
keywords: []
---

# പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും ഭരണസ്തംഭനവും തുടരുന്നു; യുഡിഎഫ് 

> **Lead Summary:** **പേരാമ്പ്ര:** ഗ്രാമപഞ്ചായത്തില്‍ അഴിമതിയും ഭരണസ്തംഭനവുമാണ് നടക്കുന്നത് എന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

## Article Content

**പേരാമ്പ്ര:** ഗ്രാമപഞ്ചായത്തില്‍ അഴിമതിയും ഭരണസ്തംഭനവുമാണ് നടക്കുന്നത് എന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പകര്‍ച്ചവ്യാധിയും സാംക്രമിക രോഗങ്ങളും പടര്‍ന്നു പിടിക്കുമ്പോഴും പഞ്ചായത്ത് ഭരണസമിതി നോക്കുകുത്തിയാവുന്നു. മഴക്കാലപൂര്‍വ ശുചീകരണങ്ങള്‍ ഒന്നും തന്നെ പേരാമ്പ്രയില്‍ നടന്നിട്ടില്ല. പേരാമ്പ്ര ടൗണ്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തത് കാരണം മഴക്കാലത്ത് മാലിന്യങ്ങള്‍ ചീഞ്ഞു അഴുകി ഒലിക്കുന്ന അവസ്ഥയാണ്.

ഇതിനെതിരെയാണ് കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്കു യുഡിഎഫ് ഒരു സൂചന സമരം നടത്തിയത് എന്നാല്‍ സമരത്തോടു നിഷേധാത്മക നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചത്. മാത്രമല്ല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണെയും സമരക്കാര്‍ തടഞ്ഞതായി ആരോപിച്ച് പ്രവര്‍ത്തകള്‍ക്കു നേരെ കേസെടുത്തിട്ടുണ്ട്. ആളുകള്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ഗേറ്റ് അടച്ചത് പൊലീസാണെന്നും നേതാക്കള്‍ പറഞ്ഞു.

പേരാമ്പ്രയിലെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ യുഡിഎഫ് എക്കാലത്തും പരിപൂര്‍ണ്ണ പിന്തുണയാണ് നല്കിയിട്ടുള്ളത്. പേരാമ്പ്രയിലെ എംസിഎഫ് കേന്ദ്രത്തിന് തീപ്പിടിച്ചിട്ടു ഒരു വര്‍ഷമായെങ്കിലും അന്വേഷണം എവിടെയുമെത്തിയിട്ടില്ല' കോടികളുടെ നഷ്ടമാണ് ഇത് മൂലമുണ്ടായത്.

നേരത്തെ തന്നെ പേരാമ്പ്ര ടൗണിന്റെ ഹൃദയഭാഗത്ത് എംസിഎഫ് കേന്ദ്രം സ്ഥാപിക്കുവാന്‍ തീരുമാനമെടുത്തപ്പോള്‍ യുഡിഎഫ് മെമ്പര്‍മാര്‍ ബോര്‍ഡ് യോഗങ്ങളിലും യുഡിഎഫ് നേതൃത്വം പഞ്ചായത്ത് അധികൃതരേയും ഇതിന്റെ അപകട സാധ്യത ബോധ്യപ്പെടുത്തിയതാണ്. എന്നാല്‍ അതൊന്നും മുഖവിലക്കെടുക്കുവാന്‍ ഭരണ നേതൃത്വം തയ്യാറായില്ല. ജനവാസ കേന്ദ്രമൊഴികെ എവിടെ മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനും യുഡിഎഫ് എതിരല്ല.പുറ്റംപൊയില്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍പ്പുയര്‍ത്തിയതു മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ സിപിഐ (എം) നേതാവാണ്.

മാത്രമല്ല പേരാമ്പ്ര റഗുലേറ്റസ് മാര്‍ക്കറ്റ് വക ഭൂമിയില്‍ എംസിഎഫ് കേന്ദ്രം സ്ഥാപിക്കുവാന്‍ ആരാണ് അനുമതി നല്‍കിയത് എന്ന് ഇവര്‍ ചോദിച്ചു. റെഗുലേറ്റഡ് ഭൂമിയില്‍ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും പാടില്ല എന്ന ബഹുമാനപ്പെട്ട ഹൈക്കോടതി വിധി നിലവിലിരിക്കെ, അവിടെ ലക്ഷങ്ങള്‍ മുടക്കി യാതൊരു ടെണ്ടര്‍ നടപടികളും സ്വീകരിക്കാതെ ബിനാമിയെ വെച്ചു അഴിമതിക്കു കൂട്ട് നിന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ യുഡിഎഫ് നിയമ നടപടി സ്വീകരിക്കും ചുരുങ്ങിയ 4 വര്‍ഷമൊഴിച്ചു നിര്‍ത്തിയാല്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണത്തിന് നേതൃത്വം കൊടുത്തത് സിപിഐ(എം) ആയിരുന്നില്ലേ. എന്നിട്ടു എന്തുകൊണ്ടു മാലിന്യ പ്രശനം പരിഹരിക്കുവാന്‍ സാധിച്ചില്ല. അതിന് യുഡിഎഫ് ആണോ ഉത്തരവാദി.

1985 ല്‍ മാലിന്യ പ്രശ്നത്തിന് പരിഹാരുണ്ടാക്കുവാന്‍ 2 ഏക്കറോളം സ്ഥലം വിലക്കു വാങ്ങിയെങ്കിലും അത് മറ്റ് ആവശ്യത്തിന് ഉപയോഗപ്പെടുത്തുകയാണ്. പഞ്ചായത്ത് ഭരണസമിതിക് മാലിന്യ പ്രശ്നം പരിഹരിക്കുവാന്‍ യാതൊരു താല്ലര്യവുമില്ല. കഴിഞ്ഞ 5 വര്‍ഷം മാത്രം മാലിന്യം കയറ്റി അയക്കുവാന്‍ ഏജന്‍സികള്‍ക്കു നല്കിയത് വന്‍ തുകയാണ്.

ഹരിത കര്‍മ്മ സേന ശേഖരിച്ച മാലിന്യങ്ങള്‍ വേര്‍തിരിച്ച് നല്‍കിയ വകയില്‍ വലിയ വരുമാനമുണ്ടായി എന്നാണ് ഭരണ നേതൃത്വം പറയുന്നത്, ഇതിനെപ്പറ്റി വിവരാവകാശം ചോദിച്ചപ്പോള്‍ കണക്കെല്ലാം കത്തിപ്പോയി എന്നാണ് മറുപടി. ഇതിലൊക്കെ നടക്കുന്നത് ലക്ഷങ്ങളുടെ അഴിമതിയാണ്. ഈ അഴിമതികളെപ്പറ്റി അന്വേഷിക്കണം. ഹരിത കര്‍മ്മ സേന അംഗങ്ങള്‍ വീടുകളില്‍ നിന്നു പിരിവെടുക്കുന്ന സംഖ്യക്കും യാതൊരു കണക്കുമില്ല.

പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ അംഗീകൃത ശുചീകരണത്തൊഴിലാളികള്‍ പലരും ശുചീകരണ ജോലികള്‍ ചെയ്യുന്നില്ല. പകരം കൂലിക്ക് ആളെ വെച്ച് പ്രവൃത്തി എടുപ്പിക്കുകയും അംഗീകൃത തൊഴിലാളികള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലിരിക്കുകയുമാണ്. കാരണം ഇവരൊക്കെ സിപിഐ(എം) നേതാക്കളുടെ ഭാര്യമാരോ, യൂണിയന്‍ നേതാക്കളോ ആണ്. പദ്ധതി വിഹിതം പകുതിപ്പോലും ചില വഴിക്കുവാന്‍ സാധിച്ചിട്ടില്ല.

ലൈഫ് ഭവനപദ്ധതിയില്‍ അര്‍ഹരായവര്‍ക് ആനുകൂല്യം നല്കുന്നില്ല'റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ല. കോടികള്‍ മുടക്കി പേരാമ്പ്ര ടൗണില്‍ നടപ്പാക്കിയ സൗന്ദര്യവല്‍ക്കരണം നടപ്പാക്കിയെങ്കിലും ഒരു മഴ പെയ്താല്‍ പേരാമ്പ്ര ടൗണ്‍ വെള്ളത്തിനടിയിലാണ്. തെരുവുവിളക്കുകള്‍ കത്തുന്നില്ല.

86 ലക്ഷം രൂപ മുടക്കി നിര്‍മിച്ച പേരാമ്പ്ര മല്‍സ്യ മാര്‍ക്കറ്റ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരിക്കുന്നു. ജനങ്ങളുടെ ആരോഗ്യത്തിന് ഭീക്ഷണി ഉയര്‍ത്തുന്ന രൂപത്തില്‍ ലൈസന്‍സില്ലാതെ ഒട്ടേറെ സ്ഥാപനങ്ങള്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്നു. ഈ ദുരവസ്ഥയില്‍ നിന്നു പേരാമ്പ്ര ഗ്രാമപഞ്ചായത്തിനെ മോചിപ്പിക്കുവാന്‍ ജനങ്ങള്‍ ശക്തമായ സമര രംഗത്തിറങ്ങണം. യുഡിഎഫ് അതിന് നേതൃത്വം നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ രാജന്‍ മരുതേരി, പുതു കുടി അബ്ദുറഹിമാന്‍, കെ.സി രവീന്ദ്രന്‍, കെ.പി റസാഖ്, ബാബു തത്തക്കാടന്‍, പി.എസ് സുനില്‍കുമാര്‍, മഠത്തില്‍ രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207127/corruption-mismanagement-and-deadlock-continue-in-perambra-gram-panchayath-udf)