---
title: "കൂനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഏഴോണക്കളി നാളെ നടക്കും"
english_title: "Ezhonakali at Kooniyot Patikal Bhagwati Temple will be held tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236787/ezhonakali-at-kooniyot-patikal-bhagwati-temple-will-be-held-tomorrow"
published_at: "2024-09-20T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed2ba77f2af_ezho.JPG"
keywords: []
---

# കൂനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഏഴോണക്കളി നാളെ നടക്കും

> **Lead Summary:**  പേരാമ്പ്ര : കൂനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഏഴോണക്കളി നാളെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

## Article Content

 പേരാമ്പ്ര : കൂനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഏഴോണക്കളി നാളെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

**ഐതീഹ്യം ഇങ്ങനെ **

'ഉണ്ണിയെ രക്ഷിക്കണം...എന്നു പറഞ്ഞ് കുനിയോട് ആല്‍ത്തറയ്ക്കുചുറ്റും ഗ്രന്ഥക്കെട്ടുകളും ഓലക്കുടയും കൈയിലേന്തി ഉണ്ണിയുടെ കൈപിടിച്ച് പേടിച്ചരണ്ട് നിലവിളിച്ചോടുന്ന വൃദ്ധനമ്പൂതിരി. നരിയെക്കണ്ട് പേടിച്ചോടുന്ന നമ്പൂതിരിക്കും ഉണ്ണിക്കും രക്ഷയേകാന്‍ കാട്ടാളന്മാരും. ഓണക്കാലത്ത് കുനിയോട്ടുമാത്രം അരങ്ങേറുന്നതാണ് ഐതീഹ്യപ്പെരുമയേറും ഈ ഏഴോണക്കളി.

നരിയെത്തുമ്പോള്‍ കാട്ടാളന്മാര്‍ അമ്പുകളെയ്ക്ക് വിദ്യകള്‍ പലതും നോക്കും. അസ്ത്രങ്ങള്‍ തീര്‍ന്ന് എല്ലാശ്രമവും വിഫലമാകും. ഇതോടെ നമ്പൂതിരി ഗ്രന്ഥക്കെട്ടുകളെടുത്ത് പ്രാര്‍ഥ നതുടങ്ങും. ദേവിയെ പ്രാര്‍ഥിച്ച് നരിപിടിക്കുന്നതില്‍നിന്ന് ഉണ്ണിയും നമ്പൂതിരിയും രക്ഷപ്പെടുന്നതോടെയാണ് ഏഴോണക്കളിയുടെ അവസാനം.

കുനിയോട് പടിക്കല്‍ ഭഗ വതിക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമാണ് ഏഴോണക്കളി. ഗ്രാമത്തിലുള്ളവര്‍ക്ക് ഓണാഘോഷം തിരുവോണനാളില്‍ തീരുന്നില്ല. തിരുവോണം കഴിഞ്ഞ് അഞ്ചാം ദിവസം രാത്രിയാണ് വേഷങ്ങള്‍ ആരൊക്കെ കെട്ടണമെ ന്ന് തീരുമാനിക്കുകയെന്ന് മുന്‍ പുകാലത്ത് ഓണക്കളിക്ക് വേഷങ്ങള്‍കെട്ടിയിട്ടുള്ള മനോളി വിജയനും കാഞ്ഞിര ബാലകൃഷ്ണന്‍ നായരും പറഞ്ഞു.

വഴിയമ്പലവും സമീപം കാടുമുണ്ടായിരുന്ന കുനിയോട് ദേശത്തുകൂടി പോകവെ നരിയുടെ മുന്നിലകപ്പെട്ട നമ്പൂതിരിയും ഉണ്ണിയും ദേവീസ്തുതി ചൊല്ലി രക്ഷപ്പെട്ടെന്നതാണ് ഇതിനുപിന്നിലെ ഐതിഹ്യം. ഏഴോണക്കളിയുടെ ഭാഗമായി തിരുവോണദിവസം രാത്രി ഒത്തുകൂടി നരിയെക്കണ്ടാര്‍ക്കുക എന്ന ചടങ്ങുനടക്കും.

ഏഴാമത്തെ ദിവസം ക്ഷേത്രത്തില്‍നിന്ന് ചെണ്ടയുടെ അകമ്പടിയില്‍ ചെമ്പട്ടുടുത്ത് തെയ്യമ്പാടി കുറുപ്പ് ആല്‍ത്തറയ്ക്കരികിലേക്ക് എഴുന്നള്ളും. ഇതോടെയാണ് ഏഴോണക്കളിയുടെ തുടക്കം. ഊരാളന്മാരുടെ നേതൃത്വത്തില്‍ ആല്‍ത്തറയ്ക്കരികില്‍ ദിക്കുകളെ തൊഴുതുകുമ്പിടലും പ്രതീകാത്മക ഓണത്തല്ലും നടത്തും. ഇതു കഴിയുന്നതോടെ ആര്‍പ്പുവിളികളോടെ സമീപത്തെ തൊടു വയലിലേക്ക് പിരിയും. പിന്നാലെ നമ്പൂതിരിയും ഉണ്ണിയും കാട്ടാളന്മാരും ആല്‍ത്തറയ്ക്കരികിലെത്തുകയായി.

ഓണക്കളിയുടെ വേഷവിധാനങ്ങളും ഏറെ വ്യത്യസ്തമാണെന്ന് ക്ഷേത്രകമ്മിറ്റി സെക്രട്ടറി ശിവന്‍ കൈലാസും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മനോളി പ്രഭാകരന്‍ നായരും കൈപ്പേങ്കിയില്‍ വിദ്യാസാഗറും പറഞ്ഞു.

നൊച്ചി ഇലകളാല്‍ ശരീരം മുഴുവന്‍ മറച്ചും തുളസി കൊണ്ട് മുടിയുമായാണ് കാട്ടാളന്മാരെത്തുക. മഞ്ഞള്‍ച്ചായത്തില്‍ മുക്കിയ കോറത്തുണിവേഷമാണ് നരിക്ക്. മരംകൊണ്ടുള്ള തലയും കൈകളുമുണ്ടാകും. അഞ്ചുവയസ്സില്‍ താഴെയുള്ളവരാ ണ് ഉണ്ണിയുടെ വേഷംകെട്ടുക.

ഓണക്കളികഴിഞ്ഞ് അമ്പലത്തിലെത്തി വലംവെച്ചശേഷമേ പുലിയുടെ തലമാറ്റും തലമുറകളിലൂടെ കൈമാറിയാണ് ഏഴോണക്കളിയുടെ ചിട്ടവട്ടങ്ങളെല്ലാം ഇന്നുള്ളവരും പഠിച്ചത്. എപ്പോഴാണ് തുടക്കമെന്നതിനെപ്പറ്റി ഇപ്പോഴുള്ളവര്‍ക്ക് അറിയില്ല. ക്ഷേത്രത്തിലെ ഉത്സവകാലത്ത് നടക്കാറുള്ള പുരക്കളിയില്‍ കാരണമായുള്ള ഓണക്കളി എന്നൊരു പരാമര്‍ശമുണ്ട് ഏഴോണക്കളിക്ക്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236787/ezhonakali-at-kooniyot-patikal-bhagwati-temple-will-be-held-tomorrow)