---
title: "ചെറുവണ്ണൂരിലെ ജ്വല്ലറി കവര്‍ച്ച കേസില്‍ മലയാളി കൂടി ഉണ്ടെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍ "
english_title: "Accused's disclosure that there is also a Malayali in the jewelery robbery case in Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240238/accuseds-disclosure-that-there-is-also-a-malayali-in-the-jewelery-robbery-case-in-cheruvannur"
published_at: "2024-10-04T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67002a4c0d23d_ka;lav.JPG"
keywords: []
---

# ചെറുവണ്ണൂരിലെ ജ്വല്ലറി കവര്‍ച്ച കേസില്‍ മലയാളി കൂടി ഉണ്ടെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍ 

> **Lead Summary:** **പേരാമ്പ്ര : ** ചെറുവണ്ണൂരിലെ പവിത്രം ജ്വല്ലറി കവര്‍ച്ച കേസില്‍ മലയാളി കൂടി ഉണ്ടെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. ജൂലൈ 6 ന് പുലര്‍ച്ചെ 4 മണിയോടെ ചെറുവണ്ണൂരില്‍ എത്തിയതെന്നും ഒരു മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി ഒപ്പം ഉണ്ടായിരുന്നതായും പ്രതി മുഹമ്മദ് മിനാറുല്‍ ഹഖ് പറഞ്ഞു.

## Article Content

**പേരാമ്പ്ര : ** ചെറുവണ്ണൂരിലെ പവിത്രം ജ്വല്ലറി കവര്‍ച്ച കേസില്‍ മലയാളി കൂടി ഉണ്ടെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. ജൂലൈ 6 ന് പുലര്‍ച്ചെ 4 മണിയോടെ ചെറുവണ്ണൂരില്‍ എത്തിയതെന്നും ഒരു മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി ഒപ്പം ഉണ്ടായിരുന്നതായും പ്രതി മുഹമ്മദ് മിനാറുല്‍ ഹഖ് പറഞ്ഞു.

കവര്‍ച്ചക്ക് ശേഷം കടന്നു കളഞ്ഞ പ്രതികളെ തേടി പേരാമ്പ്ര സ്‌ക്വാഡ് ബീഹാറിലും നേപ്പാള്‍ അതിര്‍ത്തി വരെയുള്ള ഉള്‍ഗ്രാമങ്ങളിലുമെത്തി അതി സാഹസികമായാണ് മുഹമ്മദ് മിനാറുല്‍ ഹഖിനെ കസ്റ്റഡില്‍ എടുത്ത് നാട്ടിലെത്തിച്ചത്. ഇയാളുമായി ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് പ്രതിയുടെ വെളിപ്പെടുത്തല്‍.

ആയുധങ്ങളുമായി എത്തിയ സംഘം ജ്വല്ലറിക്ക് പിറകിലെ ചുമര്‍ കുത്തി പൊളിക്കുമ്പോള്‍ കേരളക്കാരനായ വ്യക്തി ആരെയോ ഫോണ്‍ ചെയ്യുകയായിരുന്നു എന്ന് പ്രതി മുഹമ്മദ് മിനാറുല്‍ ഹഖ് പറഞ്ഞു. അയാളെ കൃത്യമായി അറിയില്ലന്നും കണ്ടാല്‍ മാത്രം ആളെ തിരിച്ചറിയുമെന്നുമാണ് ഇയാളുടെ ഭാഷ്യം. മലയാളിയായ സഹായി ചെറുവണ്ണൂര്‍ക്കാരന്‍ തന്നെയാണോ എന്ന് വ്യക്തമല്ല. ഈ കേസിലെ പ്രധാന സൂത്രധാരനും പിടി കിട്ടാനുമുളള ഇസാഖ് മംഗുരയ്ക്കാണ് ഇയാളുമായി ബന്ധം എന്നാണ് കരുതുന്നത്.

പ്രതിയുമായി പൊലീസ് സംഘം താമസ സ്ഥലമായ മുയിപ്പോത്ത് ടൗണിലെ കെട്ടിടത്തിലും സമീപ പ്രദേശങ്ങളിലും ചെറുവണ്ണൂര്‍ ടൗണിലെ ജ്വല്ലറിയിലും പിറകിലെ ചുമര്‍ കുത്തിത്തുറന്ന സ്ഥലത്തും എത്തി തെളിവെടുപ്പ് നടത്തി. സാധനം എടുത്ത ശേഷം തിരിച്ചു പോയ വഴിയും പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും 2 സ്‌ക്രൂ ഡ്രൈവറും പിന്നിലെ തോട്ടില്‍ നിന്നും കണ്ടെടുത്തു. തിരിച്ചു പോകുന്ന വഴിയില്‍ ആയുധങ്ങള്‍ ഇവിടെ ഉപേക്ഷിച്ചു എന്ന പ്രതി പറയുകയും ഉപേക്ഷിച്ച സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. ഇവിടെ നാട്ടുകാരനെ കൊണ്ട് തോട്ടില്‍ നിന്നും ആയുധങ്ങള്‍ പൊലീസ് കണ്ടെടുക്കുകയായിരുന്നു.

കേസിലെ പ്രധാന സൂത്രധാരന്‍ ഇസാഖ് മംഗുരയെ കണ്ടെത്തിയാല്‍ മാത്രമേ കേസിന്റെ പൂര്‍ണ രൂപം ഉണ്ടാക്കാനും പ്രാദേശിക കണ്ണിയെ കണ്ടെത്താനും കഴിയു. കൃത്യം നടത്തി അന്യദേശ തൊഴിലാളികള്‍ മുയിപ്പോത്തെ താമസ സ്ഥലത്തേക്കും നാട്ടുകാരനായ വ്യക്തി മറ്റൊരിടത്തേക്കും ആണ് പോയതെന്ന കാര്യം വ്യക്തമാണ്. കൃത്യം നടത്തി തിരിച്ചു പോകും വഴി ആയുധങ്ങള്‍ വെള്ളത്തില്‍ ഉപേക്ഷിച്ചതും മൂനാമന്റെ നിര്‍ദേശ പ്രകാരമാണെന്ന് പറയുന്നു.

സംഭവം നടന്ന് 3 മാസം കഴിഞ്ഞിട്ടും ഒരു സ്‌ക്രൂഡ്രൈവര്‍ വെള്ളത്തിന് മുകളില്‍ പൊങ്ങി കിടക്കുന്ന നിലയിലായിരുന്നു. അത് എടുത്ത ശേഷമാണ് ചെളിയില്‍ ആയിരുന്ന കമ്പിപ്പാരയും മറ്റും പുറത്തെടുത്തത്. പ്രധാന സൂത്രധാരന്‍ ഇസാഖ് മംഗുരയെ കിട്ടാത്ത സാഹചര്യത്തിലും നാട്ടുകാരനായ മൂനാമനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ് മേപ്പയൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ഷിജു എന്നിവരുടെ നിര്‍ദേശ പ്രകാരം എസ്ഐമാരായ പി. വിനീത് വിജയന്‍, കെ.വി. സുധീര്‍ ബാബു, എഎസ്‌ഐ കെ.ലിനേഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി. സിഞ്ചുദാസ്, കെ. ജയേഷ്, തോമസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കളവു മുതല്‍ പിടി കിട്ടിയ പ്രതിയുടെ കയ്യില്‍ ഉണ്ടായിരുന്നത് മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളൂ. മുഖ്യ സൂത്രധാരനെ കിട്ടിയാല്‍ മാത്രമേ കൂടുതല്‍ സാധനങ്ങള്‍ ലഭിക്കൂ. പ്രതിയുടെ മൊഴി പ്രകാരം മലയാളി സാന്നിധ്യം ഉണ്ടോ എന്നും പരിശോധിക്കണം. വടകര മുതല്‍ പന്നിമുക്ക് വരെ സിസിടിവി പരിശോധിച്ചതില്‍ 2 പേരെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ബാക്കി കൂടി പരിശോധിച്ച് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240238/accuseds-disclosure-that-there-is-also-a-malayali-in-the-jewelery-robbery-case-in-cheruvannur)