പേരാമ്പ്ര: പതിനാലാം വാര്‍ഡിലെ പരപ്പില്‍ പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് അറുതിയായി. പേരാമ്പ്ര സംസ്ഥാന പാതയിൽ നിന്ന് ടൗണിൽ പ്രവേശിക്കാതെ ചേനോളി റോഡിലേക്ക് എത്തുന്ന റോഡെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നം പൂവണിഞ്ഞു.
പരപ്പില്‍ പ്രദേശവാസികളായ അറുപതോളം വീട്ടുകാര്‍ക്ക് തൊട്ടടുത്ത ചേനോളി റോഡിലേക്ക് എത്താന്‍ തിരക്കേറിയ പേരാമ്പ്ര ടൗണിനെ ചുറ്റി പോകേണ്ട അവസ്ഥയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്.
പ്രദേശവാസികളുടെ ഈ പ്രയാസം മനസ്സിലാക്കിയ പേരാമ്പ്ര ഹൈസ്‌കൂള്‍ മാനേജറും എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയുമായ എ.കെ. കരുണാകരന്‍ നായര്‍ അദ്ദേഹത്തിന്റെ 150 മീറ്ററോളം നീണ്ടുകിടക്കുന്ന സ്ഥലം റോഡിന് നല്‍കിക്കൊണ്ട് മാതൃകയായി.
അതുപോലെ ആവലിന്‍ ചോട്ടില്‍ ഗോവിന്ദനും സ്ഥലം നല്‍കി റോഡിന് പൂര്‍ണതയേകി കൊണ്ട് നാട്ടുകാരുടെ സ്വപ്നം സാക്ഷാത്കരിച്ചു.
നൂറുകണക്കിനാളുകള്‍ റോഡ് നിര്‍മാണത്തില്‍ പങ്കാളികളായി രണ്ടു മണിക്കൂര്‍ കൊണ്ട് പൊതുജനങ്ങള്‍ ആവേശത്തോടെ റോഡ് യഥാര്‍ത്ഥ്യമാക്കി തീര്‍ത്തു.
ടൗണിൽ പ്രവേശിക്കാതെ ചേനോളി റോഡിലേക്ക് എത്താനുള്ള ഒരു ബൈപ്പാസ് കൂടിയാണ് പ്രസ്തുത റോഡ് എന്നതും വസ്തുതയാണ്.
നിര്‍മ്മാണത്തിന് മുന്നോടിയായി നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം മിനി പൊന്‍പാറ ഉദ്ഘാടനം ചെയ്തു. കെ. രാജീവന്‍ അധ്യക്ഷനായി. എ.കെ കരുണാകരന്‍ നായർ ചടങ്ങിന് ആശംസ നേര്‍ന്ന് സംസാരിച്ചു.
വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കര്‍മ്മ ശ്രീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സി.കെ. സാജു മാസ്റ്റേഴ്‌സ് നന്ദിയും പറഞ്ഞു.
Dream come true for 14th ward of Perambra panchayath