---
title: "എടക്കയില്‍ ഗതകാല സ്മരണയുണര്‍ത്തി ചപ്പ കെട്ട്"
english_title: "Chappa Ketthu, a celebration of past memories in Edaka"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/283720/chappa-ketthu-a-celebration-of-past-memories-in-edaka"
published_at: "2025-04-16T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ff4f22b859c_CHAPP.JPG"
keywords: []
---

# എടക്കയില്‍ ഗതകാല സ്മരണയുണര്‍ത്തി ചപ്പ കെട്ട്

> **Lead Summary:** **ചെറുവണ്ണൂര്‍:** മാണിക്കോത്ത്തെരുവില്‍വീട്ടുകാര്‍ നിലവിളക്കും അരിയും തേങ്ങയും ഒരിക്കി വെച്ചു പടക്കം പൊട്ടിച്ചു. അവര്‍ക്ക് മുന്നിലേക്ക് ആര്‍പ്പുവിളികളോടെ വേഷക്കാര്‍ എത്തി. വാഴചപ്പ് ശരീരം മുഴുവനും പൊതിഞ്ഞ് കഴുത്തിലും, കൈകളിലും പാറോ മരത്തിന്റെ കായ കോര്‍ത്തുണ്ടാക്കിയ ആഭരണങ്ങള്‍ ധരിച്ച് .വാഴ ഇല കൊണ്ടുള്ള കിരീടം തലയിലും ധരിച്ചാണ് രണ്ട് വേഷക്കാരും പരിവാരങ്ങളും വീട്ടുമുറ്റത്ത് എത്തിയത്.

## Article Content

**ചെറുവണ്ണൂര്‍:** മാണിക്കോത്ത്തെരുവില്‍വീട്ടുകാര്‍ നിലവിളക്കും അരിയും തേങ്ങയും ഒരിക്കി വെച്ചു പടക്കം പൊട്ടിച്ചു. അവര്‍ക്ക് മുന്നിലേക്ക് ആര്‍പ്പുവിളികളോടെ വേഷക്കാര്‍ എത്തി. വാഴചപ്പ് ശരീരം മുഴുവനും പൊതിഞ്ഞ് കഴുത്തിലും, കൈകളിലും പാറോ മരത്തിന്റെ കായ കോര്‍ത്തുണ്ടാക്കിയ ആഭരണങ്ങള്‍ ധരിച്ച് .വാഴ ഇല കൊണ്ടുള്ള കിരീടം തലയിലും ധരിച്ചാണ് രണ്ട് വേഷക്കാരും പരിവാരങ്ങളും വീട്ടുമുറ്റത്ത് എത്തിയത്.

ഗതകാല സ്മരണകളുണര്‍ത്തി എല്ലാ വിഷുനാളിലും ഈ വേഷം കെട്ടി വീടുകള്‍ തോറും കയറി ഇറങ്ങുന്ന ചടങ്ങ് നടക്കുന്നത് എടക്കയില്‍ തെരു മഹാഗണപതി ക്ഷേത്രപരിസരത്താണ്.ശിവപാര്‍വ്വതിമാര്‍ വേഷം മാറി നാട് ചുറ്റി ക്ഷേമ അന്വേഷണം നടത്തുന്നു എന്നാണ് ഇതിന്റെ പിന്നിലുള്ള ഐതിഹ്യം. വേഷം കെട്ടി തെരുവിലുള്ള ഓരോ വീട്ടിലുമെത്തിയില്‍ കയ്യില്‍ കരുതിയ ഭസ്മം എല്ലാവര്‍ക്കും പ്രസാദമായി നല്‍കും. എന്നിട്ട് അനുഗ്രഹിച്ച ശേഷമാണ് അടുത്ത വീട്ടിലേക്കുള്ള യാത്ര. വിഷു നാളില്‍ പല പേരുകളിലായി വിവിധ തൊരുവുകളില്‍ ഇത്തരം ചടങ്ങ് നടക്കുന്നത്.

പൗരാണിക കാലം മുതല്‍ക്കെ ചാലിയ സമുദായം നടത്തി വരുന്ന ആചാരമാണ് ഇത്. പണ്ട് കാലത്ത് വളരെ കഷ്ടപ്പാടും ദാരിദ്രവും കൊണ്ട് എത്രയോ പേര്‍ ആത്മഹത്യ ചെയ്തിരുന്നു. ആ സമയത്ത് അഗ്‌നികൂട്ടി അതില്‍ ചാടി 48 പേര്‍ മരിച്ചെന്നും ആ സമയത്ത് ശിവ ഭഗവാന്‍ പ്രത്യക്ഷപ്പെടുകയും നിങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും തരുമെന്നും ഒന്നിച്ച് ഒരു സ്ഥലത്ത് താമസിക്കാന്‍ പറയുകയും അങ്ങനെ താമസിച്ച സ്ഥലമാണ് പിന്നീട് തെരുവായി മാറിയതെന്നും പറയുന്നു.

അവര്‍ക്ക് ആരാധിക്കാന്‍ മകന്‍ ഗണപതിയെ കൊടുക്കുകയും അതോടെ എല്ലാ തെരുവിലും ഗണപതി ക്ഷേത്രമുണ്ടാകുകയും അവര്‍ക്ക് ജീവിക്കാന്‍ തുണി നെയ്യാനുള്ള നെയ്ത്തും അനുഗ്രഹിച്ചു കൊടുത്തു എന്നാണ് ഐതിഹ്യം. അഗ്‌നിയില്‍ചാടി മരിച്ച 48 പേരെയും പുനര്‍ ജനിപ്പിക്കുകയും സമുദായത്തിന്റെ പൊതുവാന്‍ സമുദായത്തെ ഉണ്ടാക്കുകയും ചെയ്തു.ശിവനും പാര്‍വ്വതിയുടെയും വേഷം കെട്ടിയാല്‍ മാണിക്കോത്ത് തെരു ക്ഷേത്രത്തില്‍ എത്തി തൊഴുതതിനു ശേഷം ക്ഷേത്രപ്രധാനിയുടെ വീട്ടിലാണ് ആദ്യം കയറുക.

വീട്ടുകാര്‍ പടക്കം പൊട്ടിച്ച് അരിയും ഒരു മുറി തേങ്ങയും ഒരിക്കി വെക്കും. അതില്‍ നിന്ന് ഒരു നുള്ള് അരി എടുത്ത് നിലവിളക്കില്‍ ചാര്‍ത്തിയതിനു ശേഷം ഒരു നുള്ള് ഭസ്മം വിട്ടുകാര്‍ക്ക് നല്‍കിയ ശേഷമാണ് മറ്റു വീടുകളിലേക്ക് പോവുക. അവസാനം കയറുന്ന പന്നി മുക്കിലെ മാടമുള്ള മാണിക്കോത്ത് എന്ന ക്ഷേത്രമുള്ള തറവാട്ടില്‍ നിന്ന് വേഷം അയിച്ച് അവിടെയുള്ള പ്ലാവില്‍ ഇടും. കിട്ടിയ അരിയും തേങ്ങയും എടുത്ത് ചൂടാക്കിയ ശേഷം അവിടെയുള്ള എല്ലാവര്‍ക്കും കഴിക്കാന്‍ കൊടുക്കും. അതോടെയാണ് ഈ വേഷം കെട്ടിന്റെ ചടങ്ങ് അവസാനിക്കുക.

ഇന്ന് ജതി മത വ്യത്യാസമില്ലാതെ നിരവധി ആളുകള്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷത്തെ ചടങ്ങിന് ക്ഷേത്രം ചെയര്‍മാന്‍ രാജീവന്‍ കുരിക്കള്‍ കണ്ടി, പാരമ്പര്യ ട്രസ്റ്റി ശ്രീധരന്‍, പ്രമോദ്, എ.വി ലാലു, രവീന്ദ്രന്‍ കുന്നുമ്മല്‍, ജയേഷ്, താഴെയില്‍ ബാബു, എ.കെ സന്തോഷ്, രതീഷ് കിഴക്കയില്‍, രജീഷ് പറമ്പത്ത്, രാജന്‍ കല്ലാടന്‍ വീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചാരുദേവ്, യാദവ് എന്നിവര്‍ ശിവപാര്‍വ്വതി മാരായി വേഷം കെട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/283720/chappa-ketthu-a-celebration-of-past-memories-in-edaka)