തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് എബിവിപി ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളെ സി പി ഐ (എം) പ്രവർത്തകർ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ശ്രമിക്കുന്നതെന്ന് എബിവിപി ആരോപിച്ചു.
ഇതിന് ഉദാഹരമാണ് ശനിയാഴ്ച രാത്രിയില്‍ തമ്ബാനൂരില്‍ എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വര പ്രസാദിന് നേരെ ഉണ്ടായ അക്രമണം. അന്‍പതോളം വരുന്ന സി പി ഐ (എം) പ്രവർത്തകർ പൊലീസിന് മുന്നില്‍ വച്ചാണ് അതിക്രൂരമായ അക്രമം അഴിച്ചുവിട്ടതെന്നും ആരോപണം ഉയർന്നു.

ഇതില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം എബിവിപി സമരങ്ങള്‍ക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് നാളെ സംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
കേരളത്തിലെ സാധാരണക്കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുവാനും ആനുകൂല്യങ്ങള്‍ ലഭിക്കുവാനും സാധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ 'പി.എം. ശ്രീ' യില്‍ ഒപ്പ് വയ്ക്കും വരെ സമരം തുടരുമെന്നും എബിവിപി പ്രസ്താവനയില്‍ അറിയിച്ചു.
ABVP calls for state-wide education bandh