തിരുവനന്തപുരം: ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്.
കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേർന്ന മെഡിക്കല്‍ ബോർഡ് വിലയിരുത്തിയിരുന്നു.

ആരോഗ്യ സ്ഥിതി അവലോകനം ചെയ്യാൻ മെഡിക്കല്‍ ബോർഡ് ഇന്നും യോഗം ചേരും. ഉച്ചക്ക് മുൻപ് മെഡിക്കല്‍ ബുള്ളറ്റിനും പ്രതീക്ഷിക്കുന്നുണ്ട്.
വി.എസ്.അച്യുതാനന്ദനെ കാണാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയിരുന്നു. വിഎസിന്റെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി ഏതാനും മിനിറ്റുകള്‍ ആശുപത്രിയില്‍ ചെലവഴിച്ചശേഷമാണ് മടങ്ങിയത്.
വി.എസിന്റെ കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി സംസാരിച്ചു.സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വി.എസിനെ സന്ദർശിച്ചിരുന്നു.
2006-2011 കാലത്ത് കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന വി എസ്, 1992-1996, 2001-2006, 2011-2016 വർഷങ്ങളിലും പ്രതിപക്ഷനേതാവ് ആയിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് അദ്ദേഹം നിലവില്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവാണ്.
The status of former Chief Minister VS Achuthanandan remains unchanged